2017, മാർച്ച് 7, ചൊവ്വാഴ്ച

യോഗ: തത്വവും പരിശീലനവും ക്രൈസ്തവ വിരുദ്ധം.

റവ. ഫാദർ ജയിംസ് മാഞ്ഞാക്കൽ MSFS - www.jmanjackal.net

Christian Yoga

ലോകമെമ്പാടും ക്രൈസ്തവരുടെയിടയില്‍പ്പോലും യോഗയോടുള്ള താല്പര്യം വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. നിഗൂഢവിദ്യകളായ റെയ്കിപുനര്‍ജ്ജനനംപ്രാണിക് ഹീലിംഗ്റിഫ്ലക്സോളജി തുടങ്ങിയവയിലേക്കും ഈ താല്പര്യം വ്യാപിച്ചു. 'യേശുക്രിസ്തു ജീവജലത്തിന്റെ വാഹകന്‍' എന്ന രേഖയില്‍ വത്തിക്കാന്‍ ഇവയ്ക്കെതിരേ മുന്നറിയിപ്പു നല്കുന്നുണ്ട്.

ചിലര്‍ക്കു യോഗ, വിശ്രാന്തിക്കും ടെന്‍ഷനില്‍നിന്നുള്ള മോചനത്തിനുമുള്ള മാര്‍ഗ്ഗമാണ്. മറ്റു ചിലര്‍ക്കത് ആരോഗ്യപരിപാലനത്തിനും വ്യായാമത്തിനുമുള്ള ഉപാധിയാണ്. ചുരുക്കം ചിലര്‍ രോഗങ്ങളില്‍നിന്നു സൗഖ്യം ലഭിക്കാന്‍ യോഗയുപയോഗിക്കുന്നു. 
ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ യേശുവാണു് എല്ലാ പ്രശ്നങ്ങളുടേയും പരിഹാരം. യേശുവിന്റെ കുരിശിലെ മരണംവഴി ദൈവം ലോകത്തോടു് അനുരഞ്ജനപ്പെട്ടു. ക്രിസ്തുവിലുള്ള  വിശ്വാസംമാത്രംവഴിയായി രക്ഷയുടെ എല്ലാ ഫലങ്ങളും സൗജന്യമായി സ്വീകരിക്കാന്‍ അവനിന്നു മനുഷ്യനെ ക്ഷണിക്കുന്നു. യോഗയില്‍നിന്നു വ്യത്യസ്തമായി രക്ഷ ദൈവത്തില്‍നിന്നുള്ള സൗജന്യ ദാനമാണെന്നു ക്രിസ്തുമതം പഠിപ്പിക്കുന്നു. സ്വപ്രയത്നംകൊണ്ടു നേടാന്‍ സാധിക്കാത്ത ദാനമാണതു്...

സാധാരണ അല്മായ വിശ്വാസികള്‍ക്കും കത്തോലിക്കാ പുരോഹിതര്‍ക്കും യോഗയുടെ ഉപയോഗത്തെക്കുറിച്ചു് ആശയക്കുഴപ്പമുണ്ടു്. ചില സമയങ്ങളില്‍ ആരോഗ്യമേഖലയില്‍ മാത്രമൊതുങ്ങിനിന്ന യോഗയില്‍ മറ്റു സന്ദര്‍ങ്ങളില്‍ ആത്മീയതലംകൂടി പ്രകടമാകുന്നതും പലപ്പോഴും ഇരുതലങ്ങളും യോഗയില്‍ സമ്മേളിക്കുന്നതുമാണു് ഈ ആശയക്കുഴപ്പത്തിന്റെ കാരണം. അടിസ്ഥാനപരമായി യോഗ ഒരാത്മീയ ശിക്ഷണമാണു്. ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും സഹായി എന്നനിലയില്‍ സെമിനാരികളിലും നൊവീഷ്യേറ്റുകളിലും യോഗ പ്രോത്സാഹിപ്പിക്കുന്ന വൈദികരേയും സന്യാസിനികളേയും എനിക്കറിയാം.

ഇഗ്നേഷ്യസ് ലയോള, ഫ്രാന്‍സീസ് അസീസി, ആവിലായിലെ വിശുദ്ധ തെരേസ തുടങ്ങിയ വിശുദ്ധര്‍ പ്രാര്‍ത്ഥനയ്ക്കും ശിക്ഷണത്തിനുമായി പകര്‍ന്നു നല്കിയ ആദ്ധ്യാത്മികതയിലും മിസ്റ്റിസിസത്തിലും കത്തോലിക്കര്‍ക്കു വിശ്വാസം നഷ്ടപ്പെടുന്നുവെന്നതു വേദനാജനകമാണു്. സഭയില്‍ത്തന്നെ ലഭ്യമായ ഇവയെ നിരാകരിച്ചുകൊണ്ടാണു ഹൈന്ദവമതത്തില്‍നിന്നും ബുദ്ധമതത്തില്‍നിന്നും രൂപപ്പെട്ട, പൗരസ്ത്യ ആദ്ധ്യാത്മികതയേയും മിസ്റ്റിസിസത്തേയും കത്തോലിക്കര്‍ പിഞ്ചെല്ലുന്നതു്. ഈ സാഹചര്യത്തില്‍ ക്രൈസ്തവ മൂല്യങ്ങളുമായുള്ള യോഗയുടെ പൊരുത്തത്തെക്കുറിച്ചും ക്രൈസ്തവ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും അവ ഉള്‍ച്ചേര്‍ക്കുന്നതിലെ ഔചിത്യത്തെക്കുറിച്ചും യഥാര്‍ത്ഥ ക്രൈസ്തവവിശ്വാസി അന്വേഷണം നടത്തേണ്ടതുണ്ടു്..

എന്താണു യോഗ?
കുരിശു ധരിച്ചുകൊണ്ടു യോഗ അഭ്യസിക്കുന്നവര്‍യോഗയ്ക്കു ഹൈന്ദവമതവുമായി ബന്ധമില്ലെന്നു പറയുകയാണെങ്കില്‍ അതു കബളിപ്പിക്കലാണു്.

യോഗയെന്ന വാക്കിന്റെയര്‍ത്ഥം കൂടിച്ചേരല്‍ എന്നത്രേ. 'ജീവ' എന്നു വിശേഷിപ്പിക്കുന്ന ഒരാളുടെ വ്യക്തിത്വം (അഹം) ഹൈന്ദവ ഈശ്വരസങ്കല്പമായ 'ബ്രഹ്മ'ത്തോടു കൂടിച്ചേരുന്നു. ഈ  ദൈവം വ്യക്തിയല്ല, മറിച്ചു് പ്രകൃതിയുടേയും കോസ്‌മോസിന്റെയും ആദ്ധ്യാത്മികഘടനയുടെ അടിസ്ഥാനവസ്തുവാണു്. എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന, എല്ലാറ്റിനേയും ചൂഴ്ന്നുനില്‍ക്കുന്ന, എല്ലാറ്റിന്റേയും അടിസ്ഥാനമായ, വ്യക്തിസ്വഭാവമില്ലാത്ത സ്വര്‍ഗ്ഗീയ വസ്തുവാണു 'ബ്രഹ്മം' എന്നു ഹൈന്ദവര്‍ വിശ്വസിക്കുന്നു. 1000 ബി.സി.യോളം പഴക്കമുള്ള ഹൈന്ദവ ഉപനിഷത്തുകളില്‍ യോഗയുടെ വേരുകള്‍ കണ്ടെത്താന്‍ കഴിയും. യോഗയിലൂടെ, നിന്റെയുള്ളിലെ പ്രകാശം ബ്രഹ്മത്തിന്റെ പ്രകാശവുമായി ലയിക്കുന്നുവെന്നു് അവയില്‍ പറഞ്ഞുവയ്ക്കുന്നു. "പരമമായതു നിന്റെയുള്ളില്‍ത്തന്നെയാണു്"(തത്വമസി) എന്നു ഛന്ദോഗ്യോപനിഷത്തില്‍ പറയുന്നു. 'ജീവാ' എന്നു വിളിക്കുന്ന സൂക്ഷ്മകോസ്മിക് പ്രതിനിധിയിലൂടെ ദൈവം ഓരോ മനുഷ്യരിലും വസിക്കുന്നുവെന്നു ഹൈന്ദവമതം പഠിപ്പിക്കുന്നു. തന്റെതന്നെ 'നിത്യമായ ഭാഗ'മാണു 'ജീവാ' എന്നു ഭഗവത്ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറയുന്നുണ്ടു്.

അജ്ഞതയില്‍നിന്നു ബോധോദയത്തിലേക്കു നയിക്കുന്ന യോഗയുടെ എട്ടു ചവിട്ടുപടികള്‍ ഏ.ഡി. 150-ാമാണ്ടില്‍ യോഗി പതഞ്ജലി വിശദീകരിക്കുന്നുണ്ടു്. ആത്മനിയന്ത്രണം (യമം), മതാനുഷ്ഠാനം (നിയമം), പോസ്ചറുകള്‍ (ആസനം), ശ്വാസോശ്ഛ്വാസ വ്യായാമങ്ങള്‍ (പ്രാണായാമം), ഇന്ദ്രിയ നിയന്ത്രണം (പ്രത്യഹാര), ഏകാഗ്രത (ധാരണ), ആഴത്തിലുള്ള ധ്യാനം (ധ്യാന), ബോധോദയം (സമാധി) എന്നിവയാണവ. പാശ്ചാത്യലോകം പൊതുവേ യോഗയെന്നു വിശേഷിപ്പിക്കുന്ന ആസനങ്ങളും പ്രാണായാമവും ബ്രഹ്മവുമായുള്ള ഐക്യത്തിലേക്കുള്ള മൂന്നും നാലും പടികളാണെന്നതു ശ്രദ്ധേയമാണു്. യോഗ ശാരീരിക വ്യായാമമുറ മാത്രമല്ല, ആത്മാവിനെ ദൈവവുമായുള്ള പൂര്‍ണ്ണ ഐക്യത്തിലേക്ക് എത്തിക്കുമെന്നു് അവകാശപ്പെടുന്ന ആത്മീയശിക്ഷണം കൂടിയാണെന്നു മേല്പറഞ്ഞവയില്‍നിന്നു വ്യക്തമാണു്. ഭൗതികമനുഷ്യനും ദൈവവും യാതൊരു വ്യത്യാസവുമില്ലാതെ ഒന്നായിത്തീരുന്ന അവസ്ഥയാണു സമാധി.*
(* ബ്രാഡ്സ്കോട്ട് - യോഗ വ്യായാമമുറയോ മതാനുഷ്ഠാനമോ? യോഗടീച്ചര്‍ നിങ്ങളെ പഠിപ്പിക്കാത്ത കാര്യങ്ങള്‍ - watchman expositor 18th volume, no 2, 2001)

സൃഷ്ടിയേയും സ്രഷ്ടാവിനേയും -മനുഷ്യനേയും ദൈവത്തേയും - വ്യക്തമായി വേര്‍തിരിച്ചുകാണുന്ന ക്രൈസ്തവ വിശ്വാസത്തിനു വിരുദ്ധമാണിതു്.  ക്രൈസ്തവ വിശ്വാസത്തില്‍ ദൈവം 'അഹ'ത്തിന്റെ ഭാഗമല്ല.  "നിന്റെ ശരീരം ദൈവത്തിന്റെ ആലയമാണു്, ജീവജലത്തിന്റെ അരുവികള്‍ നിന്നില്‍നിന്നൊഴുകും, ഇനി ഞാനല്ല എന്നില്‍ ക്രിസ്തു ജീവിക്കുന്നു" തുടങ്ങിയ വചനഭാഗങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ യോഗയുടേയും റെയ്കിയുടേയും പ്രചാരകര്‍ ശ്രമിക്കുന്നതു ദുഃഖകരമാണു്. ബൈബിളിലെ വാക്യങ്ങളുടെ അര്‍ത്ഥവും സാഹചര്യവും ശരിയായി മനസ്സിലാക്കാതെയാണു് അവര്‍ ഇങ്ങനെ ചെയ്യുന്നതു്.

യേശുവിനെ യോഗി എന്നു വിളിക്കുന്നവര്‍ അവിടുത്തെ ദൈവത്തവും പരിശുദ്ധിയും പൂര്‍ണ്ണതയും നിരാകരിക്കുകയാണു്. അജ്ഞതയ്ക്കും മായയ്ക്കും വിധേയമായ ന്യൂനത അവന്റെ സ്വഭാവത്തിലുണ്ടെന്നാണു് അതിലൂടെ പറയുന്നതു്. യോഗയിലെ വ്യായാമത്തിലൂടെയും അഭ്യാസങ്ങളിലൂടെയും മനുഷ്യപ്രകൃതിയില്‍നിന്നും അവന്‍ മോചിതനാകണമെന്നും അര്‍ത്ഥം വരുന്നു. ദൈവമാണെല്ലാമെന്നും എല്ലാം ദൈവമാണെന്നും പറയുന്ന യോഗ, ക്രൈസ്തവ ആദ്ധ്യാത്മികതയുമായി ചേര്‍ന്നുപോകുന്നതെങ്ങനെ? പരമസത്യമായി ഒന്നുമാത്രമേയുള്ളുവെന്നും മറ്റെല്ലാം മായയാണെന്നും പറയുന്ന സിദ്ധാന്തത്തില്‍ സ്നേഹത്തിനോ ബന്ധങ്ങള്‍ക്കോ സ്ഥാനമില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവും കൂടിച്ചേരുന്ന ത്രീത്വൈക ദൈവത്തിലുള്ള വിശ്വാസമാണു ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രബിന്ദു. യഥാര്‍ത്ഥ സ്നേഹത്തിന്റെ മകുടോദാഹരണമാണിതു്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധമാണു ക്രൈസ്തവ വിശ്വാസത്തിന്റെ ആകെത്തുക. നീ നിന്‍െറ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കുക. ഇതാണു പ്രധാനവും പ്രഥമവുമായ കല്പന.  രണ്ടാമത്തെ കല്പനയും ഇതിനുതുല്യം തന്നെ. അതായത്‌, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക (മത്തായി 22:37-39)

ഹൈന്ദവവിശ്വാസത്തില്‍ നന്മയും തിന്മയും വേദനയും സുഖവും ഒന്നുപോലെ മായയാണു്. അതുകൊണ്ടു് അയഥാര്‍ത്ഥവും. 'നന്മയും തിന്മയും ഒന്നുതന്നെ'യെന്നാണു് ആധുനിക ഹൈന്ദവവിശ്വാസത്തിന്റെ പ്രമുഖ ആചാര്യനായ സ്വാമി വിവേകാനന്ദന്‍ പറയുന്നതു്. ദൈവത്തിന്റെ പരിശുദ്ധിക്കെതിരായ, പാപമെന്ന പ്രശ്നം ക്രൈസ്തവവിശ്വാസത്തില്‍നിന്നു മാറ്റിനിറുത്താവുന്ന ഒന്നല്ല. പാപമുള്ളതുകൊണ്ടാണു രക്ഷകനായ ക്രിസ്തുവിന്റെ ആവശ്യം നമുക്കുണ്ടായതു്. യേശുവിന്റെ മനുഷ്യാവതാരവും പീഢാസഹനവും കുരിശുമരണവും  ഉത്ഥാനവും നമുക്കു  രക്ഷനേടിത്തന്നു.

പാപത്തില്‍നിന്നും അതിന്റെ പരിണിത ഫലങ്ങളില്‍നിന്നുള്ള മോചനമാണു യേശുവിലൂടെ ലഭിച്ചത്. യോഗപോലുള്ള പൗരസ്ത്യ ധ്യാനരീതി സ്വീകരിക്കുവാനായി അടിസ്ഥാനപരമായ ഈ വ്യത്യാസം നമുക്കു് അവഗണിക്കാനാകില്ല. ഏറ്റവും മികച്ച അവസ്ഥയില്‍ യോഗ വിജാതീയവിദ്യയായി കണക്കാക്കാമെങ്കില്‍ ഗൂഢവിദ്യ (ഒക്കള്‍റ്റ്) എന്നതാണ് ഏറ്റവും മോശമായ അവസ്ഥ. കുരിശു ധരിച്ചുകൊണ്ടു യോഗ അഭ്യസിക്കുന്നവര്‍, യോഗയ്ക്കു ഹൈന്ദവമതവുമായി ബന്ധമില്ലെന്നു പറയുകയാണെങ്കില്‍ അതു കബളിപ്പിക്കലാണു്. ചില ക്രൈസ്തവ അടയാളങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, 'ക്രൈസ്തവ യോഗ' എന്നപേരില്‍ മുഖംമൂടി ധരിപ്പിച്ചുകൊണ്ടുള്ള യോഗക്ലാസ്സുകളുമുണ്ടു്. മറ്റു സംസ്കാരങ്ങളെ അംഗീകരിക്കുന്നതല്ല ഇവിടെ പ്രശ്നം. നമ്മുടെ മതത്തിനും മതതത്വങ്ങള്‍ക്കും ചേരാത്തവ സ്വീകരിക്കണമോയെന്ന ചോദ്യമാണുദിക്കുന്നതു്.

കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ മെഡിസിനും മനഃശാസ്ത്രവും പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍വരെ യോഗ വ്യാപിച്ചിരിക്കുന്നുവെന്നതു് ഏറെ ദുഃഖകരമാണു്. യോഗ, ശാസ്ത്രവിഷയമല്ലാത്തപ്പോഴും ശാസ്ത്രമെന്നാണു് അവകാശവാദം. റിലാക്സേഷന്‍ ടെക്നിക്, സെല്‍ഫ് ഹിപ്നോസിസ്, ക്രിയേറ്റീവ് വിഷ്വലൈസേഷന്‍ തുടങ്ങിയ പേരുകളിലാണു് അവ വില്‍ക്കപ്പെടുന്നതു്. അമേരിക്കയിലും യൂറോപ്പിലും വന്‍പ്രചാരം നേടിയ ഹഠായോഗ പ്രാചീന ഹൈന്ദവമതം അംഗീകരിച്ച ആറെണ്ണത്തില്‍ ഒന്നാണു്. മതത്തിന്റെയും മിസ്റ്റിസിസത്തിന്റെയും വേരുകളുള്ള ഇത് ഏറ്റവും അപകടകാരിയാണു്. 

വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ അനുസ്മരിക്കുക. 'അദ്‌ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ.' (2 കോറിന്തോസ്‌ 11:14) യോഗയിലൂടെയും മറ്റു പൗരസ്ത്യ ധ്യാനരീതികളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും ചിലരൊക്കെ സൗഖ്യം നേടുന്നുണ്ടു് എന്നുള്ളതു സത്യമാണു്. സൗഖ്യവും മറ്റു ഭൗതികനേട്ടങ്ങളുമാണോ അതോ എല്ലാ സൗഖ്യത്തിന്റെയും ഉറവിടമായ ക്രിസ്തുവിനെയാണോ വേണ്ടതെന്നു ക്രൈസ്തവര്‍ സ്വയം ചോദിക്കണം.

ദൈവമാകാനുള്ള ആഗ്രഹമായിരുന്നു കാലഗണനക്രമപ്രകാരം ബൈബിളില്‍ രേഖപ്പെടുത്തിയ സൃഷ്ടിവിവരണത്തിലെ ആദ്യത്തെയും രണ്ടാമത്തേയും പാപം.
"നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്‍െറ നക്‌ഷത്രങ്ങള്‍ക്കുപരി എന്‍െറ സിംഹാസനം ഞാന്‍ സ്‌ഥാപിക്കും. ഉത്തരദിക്കിന്‍െറ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്‍െറ മുകളില്‍ ഞാനിരിക്കും;
ഉന്നതമായ മേഘങ്ങള്‍ക്കുമീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെയാകും." (ഏശയ്യാ 14: 13-14) "സര്‍പ്പം സ്‌ത്രീയോടു പറഞ്ഞു: നിങ്ങള്‍ മരിക്കുകയില്ല.
അതു തിന്നുന്നദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്മയും തിന്മയുമറിഞ്ഞു നിങ്ങള്‍ ദൈവത്തെപ്പോലെയാകുമെന്നും ദൈവത്തിനറിയാം." (ഉല്പത്തി 3: 4-5) ദൈവവും മനുഷ്യനും ഒന്നാണെന്ന വിശ്വാസമാണു് യോഗയുടെ തത്വത്തിന്റെയും പരിശീലനത്തിന്റെയും അടിസ്ഥാനം. യഥാര്‍ത്ഥ ദൈവത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പകരം തന്നില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അതു പ്രോത്സാഹനം നല്കുന്നു. ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പരിശുദ്ധാത്മാവിന്റെ കൃപയാല്‍ വചനത്തിന്റെ വെളിച്ചത്തില്‍ ഉത്തരം കണ്ടെത്തുന്ന ക്രൈസ്തവമതത്തിനു വിരുദ്ധമായി തന്റെതന്നെ മനസ്സില്‍നിന്നും ബുദ്ധിയില്‍നിന്നും ഉത്തരം കണ്ടെത്താന്‍ യോഗ പഠിപ്പിക്കുന്നു. ഇതിലൂടെ ദൈവത്തില്‍നിന്നും സഭയില്‍നിന്നും കുഞ്ഞാടുകളെ തട്ടിക്കൊണ്ടുപോകാന്‍ ശത്രുവിനു തീര്‍ച്ഛയായും അവസരം ലഭിക്കുന്നുണ്ടു്.

ക്രൈസ്തവമതത്തിന്റെ പിള്ളത്തൊട്ടിലെന്നു് ഒരിക്കല്‍ വിശേഷിപ്പിച്ച യൂറോപ്പിലാണു കഴിഞ്ഞ എട്ടുവര്‍ഷമായി ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നതു്. ക്രൈസ്തവമൂല്യങ്ങളും വിശ്വാസങ്ങളും അവരുടെ ജീവിതത്തില്‍നിന്നു മായ്ക്കപ്പെട്ടിരിക്കുന്നുവെന്നതു സത്യമാണു്. നൂറ്റാണ്ടുകളിലൂടെ യേശുവിനെ ധൈര്യസമേതം  പ്രഘോഷിച്ചുകൊണ്ടു മറ്റുരാജ്യങ്ങളിലേക്കു യൂറോപ്പു പകര്‍ന്നു നല്കിയ മൂല്യങ്ങളും ധാര്‍മ്മികതയും ഇന്നു യൂറോപ്പിലുണ്ടോ? പൗരസ്ത്യ ധ്യാനരീതികളും ഗൂഢവിദ്യകളും ന്യൂഏജ് പ്രസ്ഥാനങ്ങളും കടന്നു വന്നതോടെയാണു് യൂറോപ്പില്‍ ദൈവനിഷേധവും സംശയപ്രകൃതിയും മതത്തോടുള്ള നിസ്സംഗതയും ഉടലെടുത്തതു് എന്നാണു കരുതേണ്ടതു്. ഞാന്‍ നടത്തുന്ന കരിസ്മാറ്റിക് ധ്യാനങ്ങളില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും ആത്മീയവും മാനസികവും ധാര്‍മ്മികവും ശാരീരികവുമായ പ്രശ്നങ്ങളില്‍ പരിശുദ്ധാത്മാവിലൂടെ വിടുതല്‍ ലഭിക്കുന്നതിനും ഒരു പുതുജീവിതം ആരംഭിക്കുന്നതിനുമായി കടന്നുവരുന്നവരാണു്. യോഗ, റെയ്കി തുടങ്ങിയ കിഴക്കിന്റെ മതാനുഷ്ഠാനങ്ങളില്‍ പങ്കെടുത്തു ക്രിസ്തുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടവരാണു് അവരില്‍ 80- 90 ശതമാനംപേരുമെന്നു് എനിക്കു് ആത്മാര്‍ത്ഥമായി പറയുവാന്‍ സാധിക്കും.

ഇതു പരിശീലിക്കുന്നതില്‍ കുഴപ്പമില്ല, ഇതിന്റെ പിന്നിലുള്ള തത്വങ്ങള്‍ വിശ്വസിക്കാതിരുന്നാല്‍ മതിയെന്നു പറയുന്നവരുണ്ടു്. പരസ്പരം പങ്കുവയ്ക്കാനായി യോഗയ്ക്കും ക്രൈസ്തവ വിശ്വാസത്തിനും ഒന്നുംതന്നെയില്ല. അതുകൊണ്ടു് യോഗയുടെ പഠനത്തിലും പരിശീലനത്തിലുംനിന്നു ക്രൈസ്തവര്‍ ഒഴിഞ്ഞു നില്ക്കണം. 

ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ യേശുവാണു് എല്ലാ പ്രശ്നങ്ങളുടേയും പരിഹാരം. യേശുവിന്റെ കുരിശിലെ മരണംവഴി ദൈവം ലോകത്തോടു് അനുരഞ്ജനപ്പെട്ടു. ക്രിസ്തുവിലുള്ള  വിശ്വാസംമാത്രംവഴിയായി രക്ഷയുടെ എല്ലാ ഫലങ്ങളും സൗജന്യമായി സ്വീകരിക്കാന്‍ അവനിന്നു മനുഷ്യനെ ക്ഷണിക്കുന്നു. യോഗയില്‍നിന്നു വ്യത്യസ്തമായി രക്ഷ ദൈവത്തില്‍നിന്നുള്ള സൗജന്യ ദാനമാണെന്നു ക്രിസ്തുമതം പഠിപ്പിക്കുന്നു. സ്വപ്രയത്നംകൊണ്ടു നേടാന്‍ സാധിക്കാത്ത ദാനമാണതു്. ക്രൈസ്തവര്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കുന്ന എല്ലാ സംശയങ്ങളും നീക്കുന്നതിനായി സഭയുടെ വ്യാഖ്യാനമാണു് ഇന്നാവശ്യമായിട്ടുള്ളതു്. അതിലൂടെ വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവിലേക്കു് അവര്‍ കടന്നുവരും. സത്യത്തിനു മാത്രമേ അവരെ സ്വതന്ത്രരാക്കാന്‍ സാധിക്കുകയുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ